District News
പത്തനംതിട്ട: പിഎം ശ്രീ വിഷയത്തിൽ സിപിഎം, ബിജെപി ഡീൽ ഉയർത്തിക്കാട്ടി പ്രതിഷേധം ശക്തമാക്കാൻ കെഎസ്യു. നാളെ വിദ്യാഭ്യാസമന്ത്രിയുടെ വസതിയിലേക്ക് കെഎസ്യു നെറ്റ് മാർച്ച് സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.
നാളെ സ്പീക്ക് അപ്പ് കാമ്പയ്നും, ചൊവ്വാഴ്ച നിയോജക മണ്ഡലതലങ്ങളിൽ സ്റ്റുഡൻസ് വാക്ക് പരിപാടിയും ബുധനാഴ്ച ജില്ലാ വിദ്യാഭ്യാസ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സംഘടിപ്പിക്കും. തുടർന്ന് 1000 വിദ്യാർഥികളെ അണി നിർത്തി ലോംഗ് മാർച്ചും സംഘടിപ്പിക്കാൻ മാരമൺ റിട്രീറ്റ് സെന്ററിൽ ചേർന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ തീരുമിനമായതായി സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.
കേന്ദ്രത്തിന്റെ അജണ്ടകളെ രാജ്യത്തിന്റെ മുഴുവൻ സംസ്ഥാനങ്ങളിലും പ്രചരിപ്പിക്കാനുള്ള ഉപാധിയായി പിഎം ശ്രീ ഉപയോഗിക്കുന്നുവെന്ന് കെഎസ്യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. കേരളത്തിന്റെ മേഖലയെ ആർഎസ്എസിനു തീറെഴുതിയ മന്ത്രി വി. ശിവൻകുട്ടിയെ വഴിയിൽ തടയുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിന് എൻഎസ്യു -ഐ ദേശീയ ജനറൽ സെക്രട്ടറി അനുലേഖ ബൂസ, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എം.ജെ. യദുകൃഷ്ണൻ, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ, മുഹമ്മദ് ഷമാസ്,സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി നിതിൻ മണക്കാട്ടുമണ്ണിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: സ്വന്തം മുന്നണിയിലെ ഘടകകക്ഷികളെപ്പോലും വിശ്വാസത്തിലെടുക്കാതെ രഹസ്യമായി വിദ്യാഭ്യാസമേഖലയെ സംഘപരിവാർ അജൻഡയ്ക്കു തീറെഴുതിയ വിദ്യാഭ്യാസ മന്ത്രി രാജിവച്ച് പൊതുസമൂഹത്തോടു മാപ്പ് പറയണമെന്ന് കെപിഎസ്ടിഎ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ലോകത്തിനു മാതൃകയായ കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ഇടതുസർക്കാർ അധികാരമേറ്റ നാൾ മുതൽ വികലമായ നയങ്ങൾ മൂലം തകർന്നുകൊണ്ടിരിക്കുകയാണ്. പിഎം ശ്രീ പദ്ധതിയിലൂടെ കേരളത്തിന്റെ പ്രഖ്യാപിത മതേതരമുഖത്തെ ചവിട്ടിത്താഴ്ത്താൻ അവസരമൊരുക്കിയതിന്റെ ഗൂഢലക്ഷ്യം പ്രബുദ്ധകേരളം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൾ മജീദ് അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, ഭാരവാഹികളായ ബി. സുനിൽകുമാർ, എൻ. രാജ്മോഹൻ , ബി. ബിജു, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത് എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയിൽ കേരളം ഒപ്പുവച്ചത് എങ്ങനെയെന്ന് വിദ്യാഭ്യാസമന്ത്രി പറയണമെന്ന് മന്ത്രി ജി.ആർ. അനിൽ. സിപിഐ എടുക്കുന്ന തീരുമാനം മന്ത്രിമാർ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയിൽ ഒപ്പുവച്ചതോടെ മന്ത്രിസഭയെ ഇരുട്ടിൽ നിർത്തി. ഇതുസംബന്ധിച്ച ഒരു കാര്യവും ഞങ്ങളെ ബോധ്യപ്പെടുത്തിയിട്ടില്ല.
സിപിഐ എടുക്കുന്ന തീരുമാനം ഒരുതുള്ളി വെള്ളം ചേർക്കാതെ മന്ത്രിമാർ നടപ്പാക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് അതെല്ലാം പാർട്ടി തീരുമാനിക്കട്ടെ എന്നായിരുന്നു മന്ത്രിയുടെ മറുപടി.
Kerala
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കുമെന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയുടെ പ്രഖ്യാപനം ഏകപക്ഷീയമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ.
മുന്നണി മര്യാദക്ക് കടകവിരുദ്ധമാണ് മന്ത്രിയുടെ പ്രസ്താവന. ശിവൻകുട്ടിയുടേത് അപക്വമായ ഇടപെടലാണ്. കേന്ദ്രത്തിനെതിരായ സമരങ്ങളെ വിദ്യാഭ്യാസമന്ത്രി ദുർബലപ്പെടുത്തുന്നുവെന്നും ജിസ്മോൻ കുറ്റപ്പെടുത്തി.
പിഎം ശ്രീ നടപ്പാക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലെന്ന എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണന്റെ പ്രസ്താവനയിൽ അർഥമില്ല. പണത്തിന് വേണ്ടി നയത്തിന് കീഴ്പ്പെടരുത്.
പിഎം ശ്രീയിലൂടെ ദേശീയ വിദ്യാഭ്യാസനയം ഒളിച്ചുകടത്താനാണ് ശ്രമം. ഐഎഎസ് ഗൂഢാലോചനയാണെന്നും ജിസ്മോൻ കുറ്റപ്പെടുത്തി.